Pages

Saturday, August 28, 2010

കേരളത്തിന് ഒരു ജനകീയാരോഗ്യനയം വേണം : ഡോ.ബി.ഇക്ബാല്‍

അങ്കമാലി: നിരവധി ജനകീയാരോഗ്യ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും കേരളത്തിന് ഇപ്പോഴും സമഗ്രമായ ഒരു ആരോഗ്യനയം രൂപപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രശസ്ത ആരോഗ്യപ്രവര്‍ത്തകനായ ഡോ.ബി.ഇക്ബാല്‍ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാനപ്രവര്‍ത്തക ക്യാമ്പില്‍ രണ്ടാം ദിവസം ആരോഗ്യമേഖലയിലെ വെല്ലുവിളികള്‍ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യമെന്നാല്‍ രോഗം, മരുന്ന്, ആശുപത്രി എന്ന സമവാക്യമാണ് പൊതുവെ ഉദ്ദേശിക്കപ്പെടുന്നത്. എന്നാല്‍ ആരോഗ്യം ഉറപ്പാക്കുന്നതിന് ശുദ്ധവായു, ശുദ്ധജലം, ശരിയായ പരിസരം, നല്ല ഭക്ഷണം, ശരിയായ സാമൂഹിക സാമ്പത്തിക ഘടകങ്ങള്‍ എന്നവിയെല്ലാം അനിവാര്യമാണ്. അത് കൊണ്ട് ഒരു സമഗ്രസമീപനത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യത്തെക്കാണുന്ന രീതി വളര്‍ന്നുവരുന്നുണ്ട്. എന്നാല്‍ ആരോഗ്യം കേവലം രോഗം മരുന്ന് ആശുപത്രി എന്ന നിലയില്‍ കച്ചവടവത്കരിക്കുന്നതിനാണ് മരുന്ന് കമ്പനികളും ലോകവ്യാപാരസംഘടനയുടെ സമീപനങ്ങളും ശ്രമിക്കുന്നത്. ഇത് ആരോഗ്യരംഗത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. 

ഇന്ത്യയെപ്പോലുള്ള മൂന്നാം ലോക രാജ്യങ്ങളെ കരാര്‍ഗവേഷണത്തിനുപയോഗിച്ച് ലാഭം കുന്ന് കൂട്ടാന്‍ പുതിയ പേറ്റന്റ് നിയമം വഴിയൊരുക്കുകയാണ്. മെഡിക്കല്‍കോളേജുകളിലെ സ്വകാര്യപ്രാക്റ്റീസ് നിരോധിച്ചതുള്‍പ്പടെ നിരവധി നല്ല മാറ്റങ്ങള്‍ കേരളത്തില്‍ നടപ്പിലാവുന്നുണ്ട്. എന്നാല്‍ വൃദ്ധജനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതും സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ കിട്ടാത്തതും നമ്മുടെ പരിമിതികളാണ്. സ്തനാര്‍ബുദം കേരളത്തില്‍ വര്‍ദ്ധിക്കുന്നുണ്ടെങ്കിലും അതിന്റെ മാമോഗ്രാഫി പരിശോധന പ്രധാന ആശുപത്രികളില്‍പ്പോലും ലഭ്യമല്ല. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമഗ്രമായ ജനകീയാരോഗ്യനയത്തിന് കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

No comments:

Post a Comment